വിനോദം

വിജയ്‌യുടെ അച്ഛനും പൂര്‍ണിമയുടെ ഭര്‍ത്താവുമായി ലാല്‍

ജില്ല എന്ന തമിഴ് ചിത്രത്തില്‍ വിജയ്‌യുടെ അച്ഛനായി മോഹന്‍ലാല്‍ വേഷമിടുന്നു. ആര്‍.ടി.നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമത്തലവന്റെ വേഷത്തിലാണ് ലാല്‍. മോഹന്‍ലാലിന്റെ ഭാര്യയായി ചിത്രത്തില്‍ അഭിനയിക്കുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ ലാലിനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ച പൂര്‍ണിമാ ജയറാമാണ്. നീണ്ട ഇടവേളക്കു ശേഷമാണ് പൂര്‍ണിമ സിനിമയില്‍ തിരിച്ചെത്തുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങളില്‍ പൂര്‍ണിമയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ വിജയ്‌യുടെ നായികയാകുന്നത് കാജല്‍ അഗര്‍വാളാണ്.

ദീപികയുടെ രക്ഷകനായി പൂര്‍വകാമുകന്‍

ദീപികാ പദുകോണിന്റെ ശരീരത്തിലെ ആര്‍കെ (രണ്‍ബീര്‍ കപൂര്‍) ടാറ്റൂവിനെ ചൊല്ലിയുടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നടിയെ രക്ഷിക്കാന്‍ മുന്‍കാമുകന്‍ തന്നെ രംഗത്തെത്തി. യെഹ് ജവാനി ഹി ദീവാനി എന്ന ചിത്രത്തില്‍ ദീപികാ പദുകോണും രണ്‍ബീര്‍ കപൂറുമാണ് നായികാനായകന്മാരാകുന്നത്. ഈ ചിത്രത്തിന്റെ പരസ്യപ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലൊന്നാണ് ദീപികയെ കുഴക്കിയത്. 2008ല്‍ റിലീസായ ബച്ച്‌നാ ഈ ഹസീനോ എന്ന ചിത്രത്തിന്റെ റിലീസിംഗ് വേളയില്‍ ദീപികയുടെ കഴുത്തില്‍ ആര്‍കെ എന്ന ടാറ്റൂവുണ്ടായിരുന്നു. അന്ന് കടുത്ത പ്രണയത്തിലായിരുന്നു ദീപികാ പദുകോണും രണ്‍ബീര്‍ കപൂറും. അതിനു ശേഷം ഇരുവരും പിരിഞ്ഞു. യെഹ് ജവാനി ഹി ദീവാനി എന്ന ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനു വേണ്ടിയും പഴയതു പോലെ ടാറ്റൂ ശരീരത്തില്‍ അണിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ദീപികയോട് ഉന്നയിക്കപ്പെട്ടപ്പോള്‍ രണ്‍ബീര്‍ ഇടപെട്ടു. ഇത്തരം ചോദ്യങ്ങള്‍ ശരിയല്ലെന്നും ഞങ്ങള്‍ക്കും വീടും അച്ഛനമ്മ പെങ്ങന്‍മാരുമുണ്ടെന്നും പറഞ്ഞായിരുന്നു രണ്‍ബീറിന്റെ ഇടപെടല്‍. വാര്‍ത്താ സമ്മേളനത്തില്‍ ബഹുമാനത്തോടെ പെരുമാറണമെന്നും രണ്‍ബീര്‍ തുറന്നടിച്ചു.

അവാര്‍ഡ് കിട്ടാത്തതില്‍ രണ്‍ബീറിന് നിരാശ

അവാര്‍ഡ് കിട്ടുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന റോളുകള്‍ അവാര്‍ഡ് കമ്മിറ്റിക്ക് ഒന്നുമല്ലാതായി തോന്നാം. രണ്‍ബീര്‍ കപൂറിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ബര്‍ഫിയിലെ നിശബ്ദ ബാലന്റെ റോളില്‍ വേഷമിട്ട രണ്‍ബീര്‍ കപൂറി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് ബോളിവുഡ് രംഗത്തെ പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സല്‍മാന്‍ഖാനാണ്. അവാര്‍ഡ് കിട്ടാത്തതിലെ നിരാശ രണ്‍ബീര്‍ വ്യക്തമായി പ്രകടിപ്പിക്കുന്നു. രണ്‍ബീറിന് അവാര്‍ഡ് കിട്ടേണ്ടതായിരുന്നുവെന്നാണ് ചിത്രത്തിലെ നായിക പ്രിയങ്കാ ചോപ്രയും പറയുന്നത്.

മോഹന്‍ലാലിനെയും നല്ല നടപ്പിന് വിധിക്കുമോ?

സിനിമയിലെ പുകവലിക്കുന്ന രംഗം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിന് നടി മൈഥിലിക്ക് നല്ല നടപ്പിന് കോടതിയുടെ നിര്‍ദേശം. സിനിമയില്‍ പുകവലിക്കുന്ന രംഗത്തില്‍ അഭിനയിക്കുന്നത് കുറ്റകരമല്ലെന്നിരിക്കെ ആ രംഗം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ അണിയറ പ്രവര്‍ത്തകരുടെ ചെയ്തിക്ക് നടിയെങ്ങനെ കുറ്റക്കാരിയാകുമെന്ന ചോദ്യം ബാക്കി. സമാനമായ ഒരു കേസ് മോഹന്‍ലാലിനെതിരെയും നിലനില്‍ക്കുന്നുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പുകവലിക്കുന്ന രംഗം ഉള്‍പ്പെടുത്തിയതിനെതിരെയാണ് കേസ്. ഒരു രണ്ടാം നിര നടിയെ നല്ല നടപ്പിന് ശിക്ഷിച്ച കോടതി സമാനമായ കേസില്‍ അതേ വിധി ഒരു സൂപ്പര്‍താരത്തിന് എതിരെയും നടപ്പിലാക്കുമോ? റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ ഹെല്‍മെറ്റ് വെക്കാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച രംഗത്തില്‍ അഭിനയിച്ചതിനും മോഹന്‍ലാലിനെതിരെ കേസ് നിലവിലുണ്ട്.

ഷാറൂഖ്ഖാന്‍ ഫ്രൂട്ടിയും ടാറ്റാ ടീയും കുടിക്കുന്നു

ഏറെ കാലമായി കോള കുടിക്കുന്ന ഷാറൂഖ്ഖാനെയാണ് പരസ്യചിത്രങ്ങളില്‍ കണ്ടുവരുന്നത്. ഇനി അതിനൊരു മാറ്റം. ശീതള പാനീയമായ ഫ്രൂട്ടിയും ടാറ്റയുടെ ചായയും കുടിച്ച് ഷാറൂഖ്ഖാന്‍ എത്തുമ്പോള്‍ വിപണിയില്‍ തങ്ങളുടെ ബ്രാന്റിന്റെ പെരുമയേറുമെന്ന വിശ്വാസത്തിലാണ് ഇവയുടെ ഉല്‍പ്പാദകര്‍. പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടിയും ടാറ്റാ ടീയും ആദ്യമായാണ് ഒരു സെലിബ്രിറ്റിയെ ഉപയോഗിച്ച് പരസ്യങ്ങള്‍ ചെയ്യുന്നത്. ഷാറുഖ്ഖാനെ അണിനിരത്തിയുള്ള പരസ്യ പ്രചാരണത്തിനായി പാര്‍ലെ അഗ്രോ പരസ്യ ചെലവ് 40 ശതമാനമാണ് വര്‍ധിപ്പിച്ചത്. 450 കോടി രൂപയുടെ ജ്യൂസ് ഡ്രിങ്ക് വിപണിയില്‍ കൊക്ക കോളയുടെ മാസയ്ക്കും പെപ്‌സികോയുടെ സ്ലൈസിനും പിന്നില്‍ നില്‍ക്കുന്ന ഫ്രൂട്ടിയുടെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലെ അഗ്രോയുടെ അതിതീവ്ര വിപണന തന്ത്രങ്ങള്‍. നിലവില്‍ മാസയ്ക്ക് 28 ശതമാനവും സ്ലൈസിന് 23 ശതമാനവും ഫ്രൂട്ടിക്ക് 16 ശതമാനവും വിപണി പങ്കാളിത്തമാണുള്ളത്. നിലവില്‍ മാസയുടെ ബ്രാന്റ് അംബാസിഡര്‍മാര്‍ ഇമ്രാന്‍ഖാനും പരിനീതി ചോപ്രയുമാണ്. താരപദവിയില്‍ ഉയരങ്ങളില്‍ നില്‍ക്കുന്ന ഷാറൂഖ്ഖാന്‍ ആസ്വദിക്കുന്ന മാസക്ക് താമസിയാതെ ഡിമാന്റ് വര്‍ധിക്കുമെന്നാണ്

ഏപ്രിലില്‍ മമ്മൂട്ടി ജര്‍മനിയില്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഏപ്രിലില്‍ മമ്മൂട്ടി ജര്‍മനിയിലേക്ക് തിരിക്കും. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം വിദേശത്ത് ചിത്രീകരിക്കുന്നത്. ലൗ ഇന്‍ സിങ്കപ്പൂര്‍ ആണ് ഏറ്റവുമൊടുവിലായി വിദേശത്ത് ചിത്രീകരിച്ച മമ്മൂട്ടി ചിത്രം. ഒരു രഞ്ജിത്ത് ചിത്രം ആദ്യമായാണ് വിദേശത്ത് ചിത്രീകരിക്കുന്നത്. ഏപ്രില്‍ ഏഴിന് മമ്മൂട്ടി ജര്‍മനിയിലെ സെറ്റിലെത്തും. ചിത്രം പൂര്‍ണമായും ജര്‍മനിയിലല്ല ചിത്രീകരിക്കുന്നത്. കഥ തുടങ്ങുന്നത് കോട്ടയത്താണ്. ഇവിടുത്തെ ചിത്രീകരണത്തിനു ശേഷമാണ് ജര്‍മനിയിലെ ചിത്രീകരണം. ഉണ്ണി. ആറിന്റെ ലീല എന്ന കഥയെ ആസ്പദമാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഉപേക്ഷിച്ചാണ് മമ്മൂട്ടിയും രഞ്ജിത്തും ജര്‍മനിയില്‍ ചിത്രീകരിക്കുന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്.

ശ്രിത തമിഴിലേക്ക് കൂടുമാറാന്‍ ഒരുങ്ങുന്നു

മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിക്കാത്തതു കൊണ്ട് തമിഴിലേക്ക് കൂടുമാറുകയും അവിടെ ശോഭിക്കുകയും ചെയ്ത നടിമാരാണ് അമല പോളും ശരണ്യാ മോഹനുമൊക്കെ. ശ്രിത ശിവദാസും അവരുടെ വഴി പിന്തുടരാന്‍ ഒരുങ്ങുകയാണ്. അമല പോളും ശരണ്യാ മോഹനും പോലുള്ള നടിമാരില്‍ നിന്നും വ്യത്യസ്തമായി സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറാന്‍ ഭാഗ്യം സിദ്ധിച്ച നടിയാണ് ശ്രിത. പക്ഷേ ആ ഭാഗ്യം പിന്നീട് പിന്നാലെയെത്തിയില്ല. സൂപ്പര്‍ഹിറ്റായി മാറിയ ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബിന്റെ നായികയായിട്ടായിരുന്നു ശ്രിതയുടെ തുടക്കം. പക്ഷേ ആ ചിത്രത്തിന്റെ വിജയം ശ്രിതയുടെ കരിയര്‍ഗ്രാഫില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. പിന്നീട് മലയാളത്തില്‍ കിട്ടിയ വേഷങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോള്‍ തമിഴിലെ ചില പ്രൊജക്ടുകള്‍ ചെയ്യുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ ശ്രിത ഏര്‍പ്പെട്ടിരിക്കുകയാണ്. തമിഴ് സിനിമക്ക് യോജിച്ച രീതിയില്‍ തന്റെ രൂപഭാവങ്ങള്‍ മിനുക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ശ്രിത.

റിമി ടോമി വെള്ളിത്തിരയില്‍

ഗായികയായും ടിവി അവതാരകയായും തിളങ്ങിനിന്ന റിമി ടോമി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നു. ആഷിഖ് അബുവിന്റെ ചിത്രത്തിലാണ് റിമി ടോമി ഒരു പ്രധാന വേഷം ചെയ്യുന്നത്. അമല്‍ നീരദ് നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന അഞ്ച് സുന്ദരികള്‍ എന്ന ഹ്രസ്വചിത്ര പരമ്പരയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിലാണ് റിമി ടോമി വേഷമിടുന്നത്. ടിനി ടോമിന്റെ ഭാര്യയായിട്ടാണ് റിമി ടോമി അഭിനയിക്കുന്നത്. ഇവരെ കൂടാതെ ബിജു മേനോനും കാവ്യാ മാധവനും ഈ ചിത്രത്തില്‍ ദമ്പതികളായി വേഷമിടുന്നുണ്ട്. നേരത്തെ സിനിമയില്‍ അഭിനയിക്കാന്‍ പല ക്ഷണങ്ങളുമുണ്ടായെങ്കിലും റിമി ടോമി അതെല്ലാം നിരസിക്കുകയായിരുന്നു. നല്ല വേഷം കിട്ടിയപ്പോള്‍ അത് സ്വീകരിക്കുകയും ചെയ്തു.

ദിലീപ് കുമാറും ബിഗ് ബിയും കിംഗ് ഖാനും ഒന്നിക്കുന്നു

ബോളിവുഡ് സിനിമയുടെ വിവിധ കാലഘട്ടങ്ങളിലെ സൂപ്പര്‍താരങ്ങളായ ദിലീപ് കുമാറും അമിതാഭ് ബച്ചനും ഷാറൂഖ്ഖാനും ഒന്നിക്കുന്നു. സിനിമയിലല്ലെന്ന് മാത്രം. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷിക വേളയില്‍ ഫിലിംഫെയര്‍ മാഗസിന്‍ പുറത്തിറക്കുന്ന പ്രത്യേക പതിപ്പിന്റെ കവര്‍ ചിത്രത്തിനു വേണ്ടിയാണ് മൂവരും ഒന്നിച്ച് പോസ് ചെയ്തത്. ദിലീപ്കുമാറിന്റെ വീട്ടില്‍ വെച്ചായിരുന്നു ഫോട്ടോ ഷൂട്ടെന്ന് അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തി. ഹിന്ദി സിനിമയുടെ മൂന്ന് കാലഘട്ടങ്ങളുടെ പ്രതിനിധികളായാണ് ദിലീപ് കുമാറും അമിതാഭ് ബച്ചനും ഷാറൂഖ്ഖാനും ഫോട്ടോഷൂട്ടില്‍ സന്ധിച്ചത്. ദിലീപ് കുമാര്‍ മധുമതി, ദേവദാസ് തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലൂടെ അമ്പതുകളിലും അറുപതുകളിലും ഹിന്ദി സിനിമയില്‍ നിറഞ്ഞുനിന്നപ്പോള്‍ എഴുപതുകളിലെയും എണ്‍പതുകളിലെയും ബോളിവുഡ് സിനിമയിലെ തിളക്കുന്ന യുവത്വമായിരുന്നു അമിതാഭ് ബച്ചന്‍. ബോളിവുഡിനെ കീഴടക്കിയ തൊണ്ണൂറുകളില്‍ സൂപ്പര്‍ താരോദയമായി ഷാറൂഖ്ഖാന്‍.